ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യക്ക് 243 റണ്‍സ് ജയം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ലോകകപ്പിൽ ഇന്ത്യക്ക് 243 റൺസിന്‍റെ കൂറ്റൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 83 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. വിരാട് കോലിയുടെ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്‌കോറിന്‍റെ നെടും തൂണായത്. 121 പന്തില്‍ നിന്ന് 101 റണ്‍സ് നേടി കോലി പുറത്താകാതെ നിന്നു. 87 പന്തില്‍ 77 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ബാറ്റിങിന് ശക്തി പകര്‍ന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രോഹിത് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

മത്സരത്തിൽ വിരാട് കോലി, ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിന് ഒപ്പമെത്തി; അതും തന്‍റെ ജന്മദിനത്തിൽ. ടൂർണമെന്‍റിൽ രണ്ടാം സെഞ്ച്വറി കണ്ടെത്തിയ കോലി, കരിയറിൽ 49ാം ഏകദിന സെഞ്ചുറിയാണ് പൂർത്തിയാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അവസാന മത്സരം തോറ്റാലും ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമാവില്ല. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്. നേരത്തെ തന്നെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. 14 റണ്‍സെടുത്ത മാര്‍കോ ജാന്‍സനാണ് സൗത്താഫ്രിക്കയുടെ ടോപ്സ്കോറര്‍. ജഡേജ അഞ്ചും മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ 2 വിക്കറ്റ് വീതവും സിറാജ് ഒരു വിക്കറ്റും വീ‍ഴ്ത്തി.