കരീം ബെൻസെമ ഇത്തിഹാദിലേക്ക്

ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ റയൽ മാഡ്രിഡ് വിട്ട് അൽ-ഇത്തിഹാദിലേക്ക്. 35 കാരനായ ബെൻസെമ മൂന്ന് വർഷത്തെ കരാറിൽ ഒപ്പ് വെച്ചതായും മൂന്ന് സീസണുകൾക്കായി 643 മില്യൺ ഡോളർ (ഏകദേശം 5,000 കോടി രൂപ) ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. സൗദിയുടെ 2030 ലോകകപ്പ് ബിഡിൻ്റെ അംബാസഡർ കൂടിയായിരിക്കും ബെൻസെമ. നാല് സ്പാനിഷ് ലീഗും അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ 350-ലധികം ഗോളുകളും 24 പ്രധാന ട്രോഫികളും നേടിയതിന് ശേഷമാണ് ബെൻസിമ റയൽ വിടുന്നത്.

2022-23 സൗദി പ്രോ ലീഗ് ചാമ്പ്യന്മാരാണ് ഇത്തിഹാദ്. 2025 വരെയാണ് അൽ-ഇത്തിഹാദുമായി ബാലൺഡി'ഓർ ഫ്രഞ്ച് താരം കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്നലെ ജൂൺ ആറിന് ആയിരുന്നു ബെൻസെമ ഔദ്യോഗികമായി റയലിനോട് വിട പറഞ്ഞത്. 14 വർഷത്തെ കരിയർ അവസാനിപ്പിച്ചാണ് ബെൻസെമ റയലിനോട് വിട പറയുന്നത്. അഞ്ച് ചാമ്പ്യൻസ് ലീഗും നാല് ലാലിഗ കീരിടം ഉൾപ്പെടെ 25 ടൈറ്റിലുകളാണ് റയലിനായി ബെൻസെമ സ്വന്തമാക്കിട്ടുള്ളത്. 21-ാം വയസിൽ ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നാണ് ബെൻസെമ ബെർണബ്യുവിലേക്ക് എത്തുന്നത്. 647 മത്സരങ്ങളിൽ നിന്നായി 353 ഗോളുകളാണ് റയലിനായി ബെൻസെമ നേടിട്ടുള്ളത്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലുമായി മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരമാണ് ബെൻസെമ. 2022ലെ ബാലൺ ഡി ഓർ പുരസ്കാര ജേതാവും കൂടിയാണ് ബെൻസെമ.