വരയുടെ പരമശിവൻ; ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

  • IndiaGlitz, [Friday,July 07 2023]

കേരളത്തിലെ പ്രശസ്ത ചിത്രകാരൻ, ശിൽപ്പ കലകളിലെ അതുല്യ പ്രതിഭയായ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിൽ പൊതാ ദർശനം നടക്കും. 3 മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം ഉണ്ടാകും. 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിൽ സംസ്കാരം നടക്കും. മുഖ്യമന്ത്രി ഉൾപ്പെടെ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ വാസുദേവൻ നമ്പൂതിരിയുടെ ജനനം. വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ആർട്ടിസ്റ്റ് നമ്പൂതിരി പ്രശസ്തനായി. രേഖാ ചിത്രങ്ങളുടെ പേരിൽ പ്രശസ്തനായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയെ വരയുടെ പരമശിവൻ എന്നാണ് വികെഎൻ വിശേഷിപ്പിച്ചിരുന്നത്. തങ്ങളുടെ കഥകൾക്കും നോവലുകൾക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എംടി അടക്കമുള്ള എഴുത്തുകാർ ആഗ്രഹിച്ചിരുന്നു. നടൻ മോഹൻലാലിൻ്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശസ്തമാണ്. അരവിന്ദൻ്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1974 -ൽ മികച്ച സിനിമാ കലാ സംവിധായകനുള്ള സംസ്ഥാന അവാർഡും 2003-ൽ കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ്മ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബാലസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. പത്നി: മൃണാളിനി, മക്കൾ പരമേശ്വരൻ, വാസുദേവൻ, മരുമക്കൾ: ഉമ, സരിത.