ഏകദിന ലോകകപ്പിൽ ചരിത്ര റെക്കോഡ് നേടി രോഹിത് ശർമ

ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ ചരിത്ര റെക്കോഡ് നേടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അഫ്ഗാനിസ്ഥാനെതിരെ 22 റണ്‍സ് പിന്നിട്ടതോടെ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി മാറിയിരിക്കുകയാണ് രോഹിത്. 19 ഇന്നിങ്സില്‍ നിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.

20 ഇന്നിങ്സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് രോഹിത് മറികടന്നത്. മത്സരത്തില്‍ രോഹിത് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അതും 63 ബോളില്‍. ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ ലോകകപ്പ് സെഞ്ച്വറിയാണിത്. 1983 ജൂൺ 18-ന് ടേൺബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ സിംബാബ്‌വെയ്‌ക്കെതിരെ 72 പന്തിൽ സെഞ്ച്വറി നേടിയ ഇതിഹാസതാരം കപിൽ ദേവിനെയാണ് രോഹിത് ഇവിടെ മറികടന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ക്രിസ് ഗെയിലിൻ്റെ പേരിലുള്ള റെക്കോർഡും ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തം പേരിലാക്കി. 473 ഇന്നിങ്‌സുകളിൽ നിന്ന് 554 സിക്സറുകളാണ് രോഹിത് ശർമ നേടിയത്. 551 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗെയ്ല്‍ 553 സിക്സറുകൾ നേടിയത്.