വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

  • IndiaGlitz, [Thursday,September 21 2023]

വനിതാ സംവരണ ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്വാൾ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്‌ സഭയിലും നിയമ സഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ബില്‍. ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നാളെ നടക്കും. ഭേദഗതി നടപ്പിലായി 15 വര്‍ഷത്തേക്കാണ് സംവരണം. ഈ കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

'നാരി ശക്തി വന്ദന്‍ അധിനിയം' എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ഭരണഘടനയുടെ 128ാം ഭേദഗതി ആണിത്. വനിതാ സംവരണ ബില്‍ ലോക്സഭ ഇന്നലെ പാസ്സാക്കിയിരുന്നു. ഇന്നലെ ലോക്‌സഭ പാസാക്കിയ ബില്ല്, രാജ്യസഭ കൂടി പാസാക്കി രാഷ്‌ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം നിലവിൽ വരും. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ എത്തിയിരുന്നു. എഐഎംഐഎമ്മിൻ്റെ അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു.