നടൻ ജയസൂര്യക്കെതിരെ കായല്‍ കയ്യേറ്റ കേസില്‍ കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ് അന്വേഷണം

  • IndiaGlitz, [Sunday,November 20 2022]

കടവന്ത്രയിലെ തന്റെ വീടിന് സമീപത്തായി ചിലവന്നൂർ കായൽ കയ്യേറി സ്വകാര്യ ബോട്ട് ജെട്ടിയും ചുറ്റുമതിലും നടൻ ജയസൂര്യ തന്റെ സ്വന്തം നിലയിൽ നിർമിച്ചെന്ന കേസിലാണ് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

കണയന്നൂർ താലൂക്ക് സർവേയർ പരിശോധനയിലൂടെ ഇത് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. കയ്യേറ്റം കണ്ടെത്തിയതോടെ കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് സംഭവം നടന്നത് എറണാകുളം ജില്ലയിലായതിനാല്‍ കേസ് വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയം ശരിവെച്ചുകോണ്ടാണ് കുറ്റപത്രം വന്നിരിക്കുന്നത്. ജയസൂര്യക്കെതിരായ പരാതിയില്‍ 6 വർഷം മുമ്പായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ് ഐ ആർ റജിസ്റ്റർ ചെയ്തത്.

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃത നിർമ്മാണം നടത്തിയെന്നും ഇതിന് കോർപ്പറേഷന്‍ അധികൃതർ ഒത്താശ ചെയ്തുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന സൂചനകളും കുറ്റപത്രത്തിലുണ്ട്. ജയസൂര്യയെ സഹായിച്ച കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന്‍ എന്‍എം ജോര്‍ജ്ജ് ഗിരിജാ ദേവി തുടങ്ങിയവരെയും പ്രതിചേര്‍ത്താണ് കുറ്റപത്രം.

കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയെയും സര്‍വെയറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവർക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോടതിയില്‍ നേരിട്ട് ഹാജരാകാൻ പ്രതികള്‍ക്ക് ഉടന്‍ സമന്‍സയക്കും. ഇതോടൊപ്പം തന്നെ കുറ്റപത്രത്തിനെതിരെ ജയസൂര്യ ഉള്‍പ്പടേയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. ബോട്ട് ജെട്ടി പൊളിച്ച്‌ മാറ്റാനുള്ള കൊച്ചി കോര്‍പ്പറേഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി കേരള തദ്ദേശ ട്രൈബ്യൂണല്‍ 2018 ല്‍ തള്ളിയിരുന്നു.