ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തം: 70 ശതമാനം പുക പൂർണ്ണമായും നിയന്ത്രിച്ചു,
- IndiaGlitz, [Friday,March 10 2023]
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിന് തീപിടിച്ച പശ്ചാത്തലത്തിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തദ്ദേശ സ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലകട്ര്‍, കോര്‍പറേഷന്‍ സെക്രട്ടറി തുടങ്ങിയവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 70 ശതമാനം പ്രദേശത്തും പുക പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.
മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനൽ വെള്ളമൊഴിച്ച് കെടുത്താനാണ് ശ്രമം. ഇതിനായി 30 ഫയർ എഞ്ചിനുകൾ ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹെലികോപ്റ്ററിൽ നിന്ന് ആകാശ മാർഗവും വെള്ളം ഒഴിക്കുന്നുണ്ട്. ഇന്നും പ്രദേശത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് സ്ഥലം സന്ദശിച്ച ശേഷം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. മന്ത്രിമാരായ പി രാജീവും, എം ബി രാജേഷും ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് സന്ദര്‍ശിക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം ചേരും.