close
Choose your channels

നിത്യഹരിത നായകൻ മൺമറഞ്ഞിട്ട് 34 വർഷം

Monday, January 16, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നിത്യഹരിത നായകൻ മൺമറഞ്ഞിട്ട് 34 വർഷം

മലയാളത്തിൻ്റെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് ഇന്ന് 34 വർഷം. അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയ്ക്ക് പ്രേം നസീർ സമ്മാനിച്ച യുവത്വത്തിൻ്റെ പ്രസരിപ്പ് അത്ഭുതം തന്നെയായിരുന്നു. അബ്ദുൾ ഖാദർ എന്നായിരുന്നു അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്. മരുമകള്‍ മുതല്‍ ധ്വനി വരെ 781 സിനിമകളിലാണ് പ്രേം നസീർ അഭിനയിച്ചത്. 672 മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍, ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍ തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് അദ്ദേഹം ഉടമയായി. ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായക വേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു.

ചിറയിന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസ്മാബിയുടെയും മകനായി 1926 ഏപ്രില്‍ ഏഴിനായിരുന്നു അബ്ദുള്‍ ഖാദറിൻ്റെ ജനനം. ബിസിനസ്സുകാരനും, കലാപ്രേമിയുമായിരുന്നു പിതാവ് ഷാഹുല്‍ ഹമീദ്. മാതാവ് അസ്മാബിയെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ടു. ആലപ്പുഴ എസ്.ഡി കോളേജ്, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമാ പ്രവേശനം. കോളേജിൽ പഠിക്കുമ്പോൾ പങ്കെടുത്ത അഭിനയമത്സരത്തിൻ്റെ വിധികര്‍ത്താവാണ് അദ്ദേഹത്തിന് ആദ്യമായി സിനിമയില്‍ അവസരമൊരുക്കുന്നത്. പ്രണയവും വിരഹവും നര്‍മ്മവും വേദനയും അദ്ദേഹം തൻ്റെ സ്വതസിദ്ധമായ സൗന്ദര്യത്തിൻ്റെ കരുത്തില്‍ മലയാള മനസിലേക്ക് പകര്‍ന്നു നല്‍കി.

ജീവിതത്തിൻ്റെ അവസാനകാലം രാഷ്ട്രീയ പ്രവര്‍ത്തകൻ്റെ വേഷവും അദ്ദേഹം അണിഞ്ഞു. സ്വന്തമായി രാഷ്ട്രീയ പ്രസ്ഥാനരൂപീകരണത്തിനും അദ്ദേഹം മുതിര്‍ന്നെങ്കിലും രാഷ്ട്രീയ നേതാവായ പ്രേം നസീറിനെ സ്വീകരിക്കാന്‍ രാഷ്ട്രീയ പ്രബുദ്ധരായ മലയാളികള്‍ക്ക് കഴിഞ്ഞില്ല. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ പത്മഭൂഷൻ, പത്മശ്രീ എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1989 ജനുവരി 16 ന് 62 ആമത്തെ വയസ്സിൽ അഞ്ചാംപനി ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്.

Follow us on Google News and stay updated with the latest!