close
Choose your channels

ഓർമ്മകളിൽ ഇന്നസെന്റ്

Monday, March 27, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഓർമ്മകളിൽ ഇന്നസെന്റ്

1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിൻ്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിലാണു ഇന്നസെന്റിൻ്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. സ്കൂൾ പഠന കാലം മുതൽ ഇടതുപക്ഷ അനുഭാവിയായിരുന്നു ഇന്നസെന്റ്. സിനിമയിൽ എത്തുന്നതിന് മുൻപ് ഇരിഞ്ഞാലക്കുടയിൽ മുനിസിപ്പൽ കൗൺസിലറായി. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. 1989ൽ മഴവിൽ കാവടിയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ലഭിച്ചു. രാവണപ്രഭു, വേഷം, രസതന്ത്രം, യെസ് യുവർ ഓണർ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള അവാർഡും ഇന്നത്തെ ചിന്താ വിഷയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. 2009 ലായിരുന്നു മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനു ലഭിച്ചത്.

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലു സിനിമകള്‍ നിര്‍മ്മിക്കുകയും രണ്ടു സിനിമകള്‍ക്ക് കഥ എഴുതുകയും ചെയ്തു. വിടപറയും മുമ്പേ, ഇളക്കങ്ങള്‍, ഓര്‍മ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. പാവം ഐ എ ഐവാച്ചന്‍, കീര്‍ത്തനം എന്നീ സിനിമകള്‍ക്കാണ് ഇന്നസെന്റ് കഥ എഴുതിയത്. 'ചിരിക്കു പിന്നിൽ' എന്ന പേരിൽ ആത്മകഥയെഴുതി. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2013-ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക്‌ വിധേയനാവുകയും തുടർന്നു സുഖം പ്രാപിക്കുകയുമുണ്ടായി. 2014 മേയിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2023 മാർച്ച് മൂന്നാം തിയ്യതി അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലം അദ്ദേഹത്തെ എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.30 ഓടെ അദ്ദേഹം ഈ ലോകത്തു നിന്നും യാത്ര പറഞ്ഞു. 1976 സെപ്തംബർ 26 നാണ് ഇന്നസെന്റ് ആലീസിനെ വിവാഹം കഴിച്ചത്. തന്റെ സിനിമയിലെയും വ്യക്തി ജീവിതത്തിലെയും നേട്ടങ്ങളിലെല്ലാം ആലീസ് ചെലുത്തിയ സ്വാധീനം ചെലുത്തിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏകമകൻ സോണറ്റ്, രശ്മി സോണറ്റാണ് മരുമകൾ. ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവർ പേരക്കുട്ടികളാണ്.

Follow us on Google News and stay updated with the latest!   

Related Videos